Kerala
കൊച്ചി: 18 വർഷത്തെ കാത്തിരിപ്പിന് ശേഷം മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ചെത്തിയ ബ്രഹ്മാണ്ഡ ചിത്രം പേട്രിയറ്റ് ഓൺലൈനിൽ ചോർത്തിയ സംഭവത്തിൽ നടപടി. ചിത്രത്തിന്റെ വ്യാജപതിപ്പ് പ്രചരിപ്പിച്ചവർക്കെതിരെ സൈബർ ക്രൈം പോലീസ് കേസെടുത്തു.
നിർമാതാവ് ആന്റോ ജോസഫിന്റെ പരാതിയിലാണ് നടപടി. സിനിമ അനധികൃതമായി റെക്കോർഡ് ചെയ്ത് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെയും വെബ്സൈറ്റുകളിലൂടെയും പ്രചരിപ്പിച്ചെന്നാണ് കേസ്. മേയ് രണ്ടിനും അഞ്ചിനും ഇടയിലാണ് ചിത്രം വ്യാപകമായി ഓൺലൈനിൽ പങ്കുവെച്ചത്.
125 കോടി ബജറ്റിലാണ് ചിത്രം ഒരുക്കിയത്. ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രാജീവ് മേനോൻ, രേവതി എന്നിവരും ചിത്രത്തിൽ പ്രധാനവേഷത്തിലുണ്ട്.
National
പൂന: നിക്ഷേപം ഇരട്ടിയാക്കാമെന്ന് വാഗ്ദാനം ചെയ്ത് പൂന സ്വദേശിയായ ഡോക്ടറെ തട്ടിപ്പിനിരയാക്കിയതായി പരാതി. 1.22 കോടി രൂപയാണ് 75കാരനായ ഡോക്ടർക്ക് നഷ്ടമായത്. ഓൺലൈൻ മെസേജിംഗ് പ്ലാറ്റ്ഫോമിലൂടെയാണ് തട്ടിപ്പുകാർ ഡോക്ടറെ സമീപിച്ചത്.
11 ദിവസത്തിനുള്ളിൽ നിക്ഷേപിക്കുന്ന തുകയുടെ ഇരട്ടി ലാഭം നൽകാമെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ വാഗ്ദാനം. ഇതേ തുടർന്ന് ഡോക്ടർ ആദ്യഘട്ടത്തിൽ ചെറിയ തുകകൾ നിക്ഷേപിക്കുകയായിരുന്നു.
ചെറിയ തുകകൾ നിക്ഷേപിച്ചപ്പോൾ വലിയ ലാഭം ലഭിക്കുന്നുണ്ടെന്ന് കാണിക്കാൻ വ്യാജ സ്ക്രീൻഷോട്ടുകളും രേഖകളും തട്ടിപ്പ് സംഘം ഡോക്ടർക്ക് അയച്ചുനൽകിയിരുന്നു. ഇതിനുപിന്നാലെയാണ് ഡോക്ടർ പല ഘട്ടങ്ങളിലായി 1.22 കോടി രൂപ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് കൈമാറിയത്.
എന്നാൽ പണമോ വാഗ്ദാനം ചെയ്ത ലാഭമോ ലഭിക്കാതെ വന്നതോടെയാണ് ഡോക്ടർ തട്ടിപ്പ് തിരിച്ചറിഞ്ഞത്. ഇതേ തുടർന്ന് ഡോക്ടർ പൂന സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു.
Kerala
പത്തനംതിട്ട: ശബരിമല സന്നിധാനത്ത് ഉന്നത നിലവാരത്തിലുള്ള താമസസൗകര്യം ഉണ്ടെന്ന് കാണിച്ച് ഭക്തരെ കബളിപ്പിച്ച് തട്ടിപ്പ് നടത്തിയ വ്യാജ ഓണ്‍ലൈന്‍ സൈറ്റുകള്‍ക്കെതിരേ കേസെടുത്ത് സൈബര്‍ പോലീസ്.
ദേവസ്വം ബോര്‍ഡിന്റെ ഓണ്‍ലൈന്‍ സൈറ്റ് എന്ന വ്യാജേനയാണ് തട്ടിപ്പുകാര്‍ പ്രവര്‍ത്തിക്കുന്നത്.
ഇത്തരം വ്യാജ സൈറ്റുകളില്‍ ഭക്തര്‍ക്ക് സ്പാ, കുട്ടികള്‍ക്കുള്ള കളിസ്ഥലം, മൗണ്ടന്‍ സൈറ്റ് സീയിംഗ് തുടങ്ങിയ സൗകര്യങ്ങള്‍ ഉള്ളതായി കാണിച്ച് 1500 രൂപ മുതല്‍ 25,000 രൂപ വരെ ബുക്ക് ചെയ്യുന്നവരില്‍ നിന്നും ഈടാക്കുകയാണ് ചെയ്യുന്നത്.
തുടര്‍ന്ന് ശബരിമലയില്‍ എത്തി റൂമിനായി ചെല്ലുമ്പോള്‍ മാത്രമാണ് തങ്ങള്‍ കബളിപ്പിക്കപ്പെട്ടതായി മനസിലാകുന്നതെന്നുമാണ് പോലിസിന് ലഭിച്ച വിവരമെന്ന് ജില്ലാ പോലീസ് മേധാവി ആര്.ആനന്ദ് അറിയിച്ചു.
ശബരിമലയില്‍ എത്തുന്ന ഭക്തജനങ്ങള്‍ക്ക് താമസിക്കുന്നതിന് വേണ്ടി ദേവസ്വം ബോര്‍ഡിന്റെ നേരിട്ടുള്ള നിയന്ത്രണത്തില്‍ 12 ഓളം കോംപ്ലക്സുകളില്‍ 400 ല്‍ അധികം മുറികളും അഞ്ച് ഹാളുകളും സജ്ജമാക്കിയിട്ടുണ്ട്.
ഇതില്‍ 14 മുറികള്‍ ദേവസ്വം ബോര്‍ഡിന്റെ ഐ ടി ഡിവിഷന്റെ നേരിട്ടുള്ള ഓണ്‍ലൈന്‍ ബുക്കിംഗ് സംവിധാനത്തിലൂടെയും മറ്റുള്ളത് ദേവസ്വം ബോര്‍ഡ് നേരിട്ടുമാണ് ഭക്തജനങ്ങള്‍ക്ക് നല്കി വരുന്നത്.
വ്യാജ സൈറ്റുകള്‍ക്കെതിരേ ഭക്തർ ബോധവാൻമാരായിരിക്കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഔദ്യോഗിക സൈറ്റ് വഴി മാത്രം റൂമുകള്‍ ബുക്ക് ചെയ്യണമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.
Business
കൊച്ചി: സംസ്ഥാനത്ത് എല്‍പിജി ക്ഷാമം മുതലെടുത്ത് ഗ്യാസ് സിലിണ്ടര്‍ വാഗ്ദാനം ചെയ്തു സാമ്പത്തിക തട്ടിപ്പ് വ്യാപകം. ഇത്തരം സംഘങ്ങള്‍ക്കെതിരേ ജാഗ്രത പാലിക്കണമെന്ന് സൈബര്‍ പോലീസ് മുന്നറിയിപ്പ് നല്കി.
ഗ്യാസ് സിലിണ്ടറുകളുടെ കുറവ് കാരണം പലരും എല്‍പിജി ബുക്ക് ചെയ്യാന്‍ ഓണ്‍ലൈനില്‍ അടിയന്തരമായി അന്വേഷിക്കുന്ന സാഹചര്യമാണു നിലവിലുളളത്. ഈ സാഹചര്യം മുതലെടുത്ത് തട്ടിപ്പുകാര്‍ എസ്എംഎസ്, വാട്സാപ്, ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം അടക്കമുള്ള സമൂഹമാധ്യമങ്ങള്‍ വഴി വേഗത്തില്‍ എല്‍പിജി ലഭ്യമാക്കാമെന്നു പറഞ്ഞ് വ്യാജ ലിങ്കുകള്‍ അയയ്ക്കും.
ഇമ്മീഡിയറ്റ് ഗ്യാസ് സിലിണ്ടര്‍ ഡെലിവറി, എമര്‍ജന്‍സി എക്സ്ട്രാ സിലിണ്ടര്‍ സപ്ലൈ എന്നീ തലക്കെട്ടുകളോടെയാണ് തട്ടിപ്പുകാരുടെ രംഗപ്രവേശം. ബുക്ക് ചെയ്ത് മുന്‍കൂര്‍ പണമടച്ചാല്‍ ഉടന്‍ സിലിണ്ടര്‍ വീട്ടിലെത്തിക്കുമെന്നാണ് പ്രചരിക്കുന്ന സന്ദേശങ്ങളിലൊന്ന്. അതിവേഗം എക്സ്ട്രാ സിലിണ്ടര്‍ നല്‍കാമെന്ന വാഗ്ദാനവുമുണ്ട്.
താത്പര്യമുണ്ടെന്ന് വാട്സാപ്പില്‍ മറുപടി നല്കിയാല് പിന്നെ പണം അടയ്ക്കാനുള്ള ലിങ്ക് അയച്ചുതരും. ഇതില്‍ ക്ലിക്ക് ചെയ്താല്‍ തട്ടിപ്പുകാരന്റെ എപികെ ഫയല്‍ ഉപയോക്താവിന്റെ ഫോണില്‍ ഇന്‍സ്റ്റാള്‍ ആകും. ഇതിലൂടെ ഉപയോക്താവിന്റെ ഫോണിന്റെ നിയന്ത്രണം തട്ടിപ്പുകാരന്റെ കൈയിലാകും. എസ്എംഎസ് വഴിയും ഇത്തരം അജ്ഞാത ലിങ്കുകള്‍ നല്‍കിയാണു തട്ടിപ്പ്. പണം കൈക്കലാക്കിയാല്‍ ഉടന്‍ തട്ടിപ്പുകാര്‍ മുങ്ങും.
ഇത്തരത്തിലുള്ള സംശയാസ്പദമായ ലിങ്കുകളില്‍ ക്ലിക്ക് ചെയ്താല്‍ ഫോണ്‍ ഹാക്ക് ചെയ്യപ്പെടാം. അല്ലെങ്കില്‍ ബാങ്ക് അക്കൗണ്ടില്‍നിന്നു പണം നഷ്ടപ്പെടാം. ഉപയോക്താവിന്റെ വാട്സാപ് അക്കൗണ്ട് തട്ടിപ്പുസംഘം കൈക്കലാക്കുകയും ചെയ്യും.
Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഉദ്യോഗസ്ഥർക്ക് നൽകി വരുന്ന പരിശീലനം സംബന്ധിച്ച് പ്രചരിക്കുന്ന വ്യാജ ശബ്ദസന്ദേശത്തിൽ പരാതി നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ ഡോ. രത്തൻ യു. ഖേൽക്കർ.
സൈബർ പോലീസിന് ആണ് ഇതുസംബന്ധിച്ച് പരാതി നൽകിയിട്ടുള്ളത്. ഇത്തവണത്തെ തെരഞ്ഞെടുപ്പിന്റെ ഭാഗമായി ഉദ്യോഗസ്ഥർക്ക് നേരിട്ടുള്ള പരിശീലന പരിപാടികൾ ഇല്ലെന്നും ഇത് സർക്കാറിന്റെ ചെലവ് ചുരുക്കലിന്റെ ഭാഗമാണെന്നുമാണ് വ്യാജ ശബ്ദ സന്ദേശത്തിൽ പ്രധാനമായും പറയുന്നത്.
നിലവിൽ തെരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥർക്ക് വിവിധ പരിശീലന പ്രവർത്തനങ്ങൾ നടന്നുകൊണ്ടിരിക്കുകയാണ്. വിവിധ ഘട്ടങ്ങളിലായി ഓൺലൈൻ, ഓഫ്ലൈൻ പരിശീലന പരിപാടികൾ പൂർത്തീകരിക്കുന്ന ഉദ്യോഗസ്ഥരാണ് തെരഞ്ഞെടുപ്പ് ചുമതലകൾക്കായി മണ്ഡലത്തിൽ ഇറങ്ങുന്നത്.
ഇത്തവണയും അതു തന്നെയാണ് കമ്മീഷൻ ലക്ഷ്യമിടുന്നത്. അതിനാൽ അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുന്നത് കുറ്റകരമാണെന്നും മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.
Kerala
ആലുവ: വെർച്വൽ അറസ്റ്റ് തട്ടിപ്പിലൂടെ വയോധികനിൽനിന്ന് ഒരു കോടിയിലേറെ കൈക്കലാക്കിയ കേസിൽ ഒരാൾ അറസ്റ്റിൽ. മലപ്പുറം പെരിന്തൽമണ്ണ ആലിപ്പറമ്പ് പാറക്കല്ലിൽ വീട്ടിൽ സലീമിനെയാ(43)ണ് എറണാകുളം റൂറൽ ജില്ലാ സൈബർ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കേന്ദ്ര അന്വേഷണ ഏജൻസിയിലെ ഉദ്യോഗസ്ഥനാണെന്നു പരിചയപ്പെടുത്തി ആലുവ സ്വദേശിയായ വയോധികനെ സലീം ഫോണിൽ ബന്ധപ്പെടുകയായിരുന്നു. വയോധികന്റെ പേരിൽ മുംബൈയിലെ ബാങ്കിൽ അക്കൗണ്ടുണ്ടെന്നും ഉത്തരേന്ത്യയിലെ മനുഷ്യക്കടത്തു കേസിലെ പ്രതി 75 ലക്ഷം രൂപ ഇതുവഴി ട്രാൻസ്ഫർ ചെയ്തിട്ടുണ്ടെന്നും തെറ്റിദ്ധരിപ്പിച്ചു.
കേസെടുത്തിട്ടുണ്ടെന്നും കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും വിശ്വസിപ്പിച്ച് കോടതിയുടേതെന്നു പറഞ്ഞ ഉത്തരവും ഓൺലൈനായി കാണിച്ചു. വയോധികനെ ഉടൻ അറസ്റ്റ് ചെയ്യുമെന്നും അക്കൗണ്ടുകൾ മരവിപ്പിച്ച് സ്വത്തുക്കൾ കണ്ടുകെട്ടുമെന്നും ഭീഷണിപ്പെടുത്തി.
ഈ കേസ് പ്രയോറിട്ടി ഇൻവെസ്റ്റിഗേഷനായി പരിഗണിക്കാമെന്നും അതിന്റെ ഭാഗമായി അക്കൗണ്ടുകളിലെ തുക തട്ടിപ്പുസംഘം പറഞ്ഞ അക്കൗണ്ടുകളിലേക്കു മാറ്റണമെന്നും പറഞ്ഞു. സമ്മർദത്തിലായ വയോധികൻ എട്ടു തവണയായി 1.20 കോടി സംഘം പറഞ്ഞ അക്കൗണ്ടുകളിലേക്ക് അയച്ചുനൽകി.
സംഭവം തട്ടിപ്പാണെന്നു മനസിലാക്കിയപ്പോൾ പോലീസിൽ പരാതി നൽകി. ശാസ്ത്രീയ അന്വേഷണത്തിലൂടെ ആലുവ സൈബർ പോലീസ് സ്റ്റേഷനിലെ സംഘം മലപ്പുറത്തുനിന്നാണ് പ്രതിയെ പിടികൂടിയത്.
Kerala
കണ്ണൂർ: ഇൻസ്റ്റഗ്രാമിൽ നാടൻ ബോംബ് ഉപയോഗിക്കുന്ന റീൽ ഇട്ടതിന് താഴെ കൊലവിളി നടത്തിയ സംഭവത്തിൽ കണ്ണൂർ സൈബർ പോലീസ് കേസെടുത്തു. " റെഡ് ആർമി കണ്ണൂർ' എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് നാടൻ ബോംബ് ഉപയോഗിക്കുന്ന വീഡിയോ ഇട്ടത്.
ഈ വീഡിയോ പോസ്റ്റിന് താഴെയാണ് സിപിഎം പ്രവർത്തകരും മുസ്ലിം ലീഗ്-കോൺഗ്രസ് പ്രവർത്തകരും പോർവിളിയും ഭീഷണിയും നടത്തുന്നത്. ഇതിനെതിരേയാണ് സമൂഹത്തിൽ ലഹള ഉണ്ടാക്കുന്നതിനും നാട്ടിൽ കലാപം ഉണ്ടാക്കുന്നതിനും ശ്രമിച്ചതെന്ന് പറഞ്ഞ് കണ്ണൂർ സിറ്റി സൈബർ പോലീസ് കേസെടുത്തിരിക്കുന്നത്.
രഹസ്യാന്വേഷണ വിഭാഗം കണ്ണൂർ സിറ്റി പോലീസ് കമ്മീഷണർക്ക് നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തിരിക്കുന്നത്.
Kerala
കൊച്ചി: മുംബൈ പോലീസ് എന്ന വ്യാജേന ആൾമാറാട്ടം നടത്തി എളംകുളം സ്വദേശിനിയും വയോധികയുമായ വീട്ടമ്മയെ കബളിപ്പിച്ച് 6,38,21,864 രൂപ തട്ടിയെടുത്തു. എളംകുളം തൻസീൽ ഷാലറ്റ് ഫ്ലാറ്റ് നമ്പർ 8 സിയിൽ ലീലാ മത്തായി (77) യാണു തട്ടിപ്പിനിരയായത്. വീട്ടമ്മയുടെ പരാതിപ്രകാരം കൊച്ചി സൈബർ പോലീസ് കേസെടുത്തു.
മുംബൈ പോലീസിൽനിന്നാണു വിളിക്കുന്നതെന്ന് പറഞ്ഞ പ്രതികൾ മണി ലോൺ ഡ്രിംഗ് ഇടപാടിൽ പ്രതിപ്പട്ടികയിലുണ്ടെന്നും ബാങ്ക് അക്കൗണ്ടുകൾ പരിശോധിക്കണമെന്നും ആവശ്യപ്പെട്ട് പണം തട്ടിയെടുത്തതായാണു കേസ്. വീട്ടമ്മ സൈബർ പോലീസിൽ നേരിട്ടു നൽകിയ പരാതിയിൽ ഇവരിൽനിന്നു പണം അപഹരിച്ച പ്രതികളുടെ ബാങ്ക് അക്കൗണ്ട് വിവരങ്ങളുണ്ട്.
കഴിഞ്ഞ ഒക്ടോബർ മൂന്നു മുതലാണ് പ്രതികൾ നൽകിയ വിവിധ ബാങ്ക് അക്കൗണ്ടുകളിലേക്ക് വീട്ടമ്മ പണം ട്രാൻസ്ഫർ ചെയ്തത്. ഒന്നുമുതൽ നാലുവരെയുളള പ്രതികളായ പ്രദീപ് ജയ്സ്വാൾ, കീർത്തിശ്രീ, അങ്കിത് തിവാരി, അശോക് മണ്ടേല എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്കാണു പണം അയച്ചിട്ടുള്ളതെന്ന് സൈബർ പോലീസ് പറഞ്ഞു.
പ്രതികളെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അന്വേഷണവിഭാഗം ശേഖരിച്ചുവരികയാണ്.
Kerala
തിരുവനന്തപുരം: അതിജീവിതയെ സമൂഹമാധ്യമത്തിലൂടെ അപമാനിച്ചതിന് സൈബർ പോലീസ് എടുത്തിരുന്ന കേസിൽ ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഒരു അഭിഭാഷകനെക്കൊണ്ടും അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് കോടതിയിൽ മറ്റൊരു അഭിഭാഷകനെക്കൊണ്ടും ജാമ്യ ഹർജി ഫയൽ ചെയ്യിച്ച് രാഹുൽ ഈശ്വർ.
പ്രതിയുടെ നടപടി നിയമസംവിധാനത്തോടുളള വെല്ലുവിളിയും നിയമലംഘനവുമാണെന്നു പ്രോസിക്യൂഷൻ. അഭിഭാഷകനായ പ്രതിയുടെ പ്രവൃത്തി ബോധപൂർവമാണെന്നും പ്രോസിക്യൂഷൻ വാദിച്ചു. പ്രോസിക്യൂഷൻ വാദം അംഗീകരിച്ച കോടതി പ്രതിയുടെ ജാമ്യഹർജി കേൾക്കുന്നത് മാറ്റിവച്ചു.
അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് എൽസ കാതറിൻ ജോർജ് ആണ് ജാമ്യഹർജിയിലെ വാദം മാറ്റിവച്ചത്. ജില്ലാ കോടതിയിൽ ഫയൽ ചെയ്ത ജാമ്യഹർജി പിൻവലിച്ചു രേഖകൾ ഹാജരാക്കിയാൽ മാത്രമേ കേസിൽ വാദം കേൾക്കാൻ കഴിയൂ എന്നു കോടതി വ്യക്തമാക്കി.
ഹർജിയിലെ പ്രാരംഭ വാദത്തിൽ അതിജീവിത നൽകിയ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ പോലീസ് എടുത്ത എഫ്ഐആറിലെ സംഗതികളാണ് വായിച്ചതെന്നും നിയമ വിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നുമുള്ള പ്രതിയുടെ വാദം കോടതി അംഗീകരിച്ചില്ല. ലൈംഗിക പീഡന കേസിലെ എഫ്ഐആർ പൊതു രേഖയായി കണക്കാക്കാനാകില്ലല്ലോ എന്നു കോടതി ചോദിച്ചു.
അതിജീവിതയെ സംബന്ധിക്കുന്ന വീഡിയോയോ ഫോട്ടോയോ ഉണ്ടെങ്കിൽ അതു മാറ്റാൻ തയാറാണെന്നും അന്വേഷണവുമായി പ്രതി പൂർണമായി സഹകരിച്ചിട്ടുണ്ടെന്നും പോലീസ് ആവശ്യപ്പെട്ട രേഖകൾ എല്ലാം കണ്ടെത്തിയതിനാൽ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം വാദിച്ചു.
ജാമ്യഹർജിതന്നെ നിയമവിരുദ്ധമായ സാഹചര്യത്തിൽ ഹർജിപോലും പരിഗണിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം. അന്വേഷണവുമായി പ്രതി ഒരു തരത്തിലും സഹകരിക്കുന്നില്ല. കണ്ടെടുത്ത ലാപ്ടോപ്പിന്റെ പാസ് വേഡ് നൽകാൻ പ്രതി കൂട്ടാക്കുന്നില്ല. ഇത് അന്വേഷണത്തെ സാരമായി ബാധിക്കുന്നു.
പ്രതി അന്വേഷണവുമായി സഹകരിക്കുന്നു എന്നത് അഭിഭാഷകൻ കോടതിയിൽ പറയുന്ന വാക്കുകൾ മാത്രമാണെന്നും യാഥാർഥ്യം മറ്റൊന്നാണെന്നുമായിരുന്നു പ്രോസിക്യൂഷന്റെ വാദം. പ്രതിഭാഗത്തിന്റെ സാങ്കേതിക പിഴവുകൾ തിരുത്തുന്നതിന് ഹർജിയിലെ വാദം മാറ്റിവച്ച കോടതി, കേസ് വീണ്ടും ഇന്നു പരിഗണിക്കും.
Kerala
കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും ഡിജിറ്റൽ അറസ്റ്റിന്റെ പേരിൽ തട്ടിപ്പ്. ബാലുശേരിയിൽ വിരമിച്ച കോടതി ജീവനക്കാരനിൽ നിന്നാണ് ഡിജിറ്റൽ അറസ്റ്റിലൂടെ 20000 രൂപ തട്ടിയെടുത്തത്. മുംബൈ പോലീസ് ആണെന്ന് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്.
വിദേശ രാജ്യങ്ങളിൽ നിന്നും വയോധികന്റെ മൊബൈൽ നമ്പറിലേക്ക് അശ്ലീല സന്ദേശങ്ങൾ എത്തിയത് കണ്ടെത്തിയെന്ന് ആരോപിച്ചാണ് തട്ടിപ്പ് സംഘം മുംബൈ പോലീസിന്റെ പേരിൽ ഡിജിറ്റൽ അറസ്റ്റ് ചെയ്തത്.
തുടർന്ന് അക്കൗണ്ടിലുള്ള മുഴുവൻ തുകയും വെരിഫൈ ചെയ്യണമെന്ന് തട്ടിപ്പുകാർ ആവശ്യപ്പെട്ടു. ആര്‍ബിഐയുടെ അക്കൗണ്ടിലേക്ക് പണം ട്രാൻസ്ഫർ ചെയ്യണമെന്നായിരുന്നു തട്ടിപ്പ് സംഘത്തിന്റെ നിർദേശം. പിന്നാലെ വയോധികൻ 20,000 രൂപ തട്ടിപ്പുകാർക്ക് അയച്ചുനൽകി.
ബുധനാഴ്ച വീണ്ടും തട്ടിപ്പുകാർ ബന്ധപ്പെട്ടതോടെ വയോധികൻ സൈബർ പോലീസിനെ സമീപിക്കുകയായിരുന്നു. സംഭവത്തിൽ കോഴിക്കോട് റൂറൽ ജില്ലാ സൈബർ ക്രൈം പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Kerala
കൊച്ചി: യുവനടിയുടെ ചിത്രങ്ങള്‍ എഐ ഉപയോഗിച്ച് മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച സംഭവത്തില്‍ കൊച്ചി സിറ്റി സൈബര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
നടിയുടെ പരാതിയില്‍ കഴിഞ്ഞ ദിവസം പോലീസ് കേസെടുത്തിരുന്നു. നടിയുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് നടിയുടെ ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയതായി സൈബര്‍ പോലീസ് പറഞ്ഞു.